Keep the greenery of life with Islam ജിവിതത്തിന്റെ ഹരിതാഭ നിലനിര്‍ത്തുക, ഇസ്ലാം കൊണ്ട്...

Sunday, February 27, 2011

തീവ്ര വാദത്തിന്റെ വില


ഇസലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടത്‌ അതിന്നു വേണ്ട സമാധാന ഭദ്രമായ സാഹചര്യമാണ. ഇതു തെളിയിക്കുവാന്‍ ഇസ്‌ലാമിക ചരിത്രത്തിന്റെ സൂക്ഷ്മമായ അവലോകനം അനിവാര്യമാണ. തീവ്രവാദത്തിന്റെ പേരില്‍ മുസലിംകള്‍ ഇന്നു നല്‍കുന്ന വിലയെ കുറിച്ച്‌ ഉള്ള അവബോധം ഇത്തരം ഒരു അന്വേഷണത്തിലേക്കാണു സത്യത്തില്‍ നമ്മെ നയിക്കുക.കാര്യക്ഷമവും കാലികവുമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന്ന് സ്വതന്ത്രഭാരതത്തിലെ കേരളത്തില്‍ പോലും കടുത്ത അസ്വാസ്ഥ്യവും ഉള്‍ഭയവും നിലനില്‍ക്കുന്നുണ്ട്‌ എന്നത്‌ ഒന്നു സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ വിവേകമുള്ളവനു സമ്മതിക്കാതിരിക്കാന്‍ കഴിയില്ല. പള്ളികളും മദ്രസകളും നടത്തിവരുന്നതും പ്രഭാഷണങ്ങളും സമ്മേളനങ്ങളും നടത്തി വരുന്നതും ചൂണ്ടിക്കാണിച്ച്‌ ഇവിടെ ഈ കാര്യത്തില്‍ സമാധാനപരമായ അന്തരീക്ഷമുണ്ട്‌ എന്നു വാദിക്കുവാന്‍ ചിലര്‍ മിടുക്കു കാണിച്ചേക്കും. അതു പക്ഷേ വസ്തുതകളുമായി പൊരുത്തപ്പെടീക്കുവാന്‍ കഴിയാത്തതാണ`.സാധാരണ ആചാര അനുഷ്ടാനങ്ങള്‍ക്കു പുറമെ പ്രത്യേഗമായി സംഘടിപ്പിക്കപ്പെടുന്ന ഏതു കാര്യങ്ങളും നെറ്റി ചുളിച്ച്‌ നോക്കിക്കാണുകയും അവര്‍ക്കിടയിലെങ്കിലും അതില്‍ അസ്വസ്ഥരാവുകയും ചെയ്യുന്നവരുടെ എണ്ണവും വണ്ണവും അനുദിനം കൂടി വരികയാണ. ഇത പ്രബോധന മേഖലയിലുള്ളവരെയും അതിലേക്ക കടന്നുവരാനിരിക്കുന്നവരെയും ആശങ്കാകുലരാക്കുകയാണ. ഇത്‌ ആണ തീവ്രവാദ പ്രവര്‍ത്തനങ്ങളിലൂടെ പൊതുസമൂഹത്തെ സമീപിച്ചതിന്റെ അനന്തരഫലമായി സമൂഹം സഹിക്കേണ്ടി വരുന്ന സംഗതികള്‍.നബി തിരുമേനിയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ അധ്യായങ്ങളില്‍ ഒന്നായിരുന്ന ഹുദയ്ബിയ്യാ കരാര്‍ കാര്യക്ഷമമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക സമാധാന പൂര്‍ണ്ണമായ അന്തരീക്ഷം സ്രഷ്ടിക്കുന്നതിന്റെ പ്രാധാന്യം കാണിക്കുന്നതാണ. നാല്‍പ്പതാം വയസ്സില്‍ പ്രവാചകത്വം ലഭിച്ച നബി തിരുമേനിയുടെ പ്രബോധനം ആദ്യത്തെ മൂന്ന് വര്‍ഷങ്ങള്‍ തീര്‍ത്തും രഹസ്യമായിട്ടയിരുന്നു. പരസ്യമായ പ്രബോധനം ആരംഭിച്ചപ്പേഴായിരുന്നെങ്കില്‍ അവര്‍ക്ക്‌ നേരിടേണ്ടി വന്നത്‌ കടുത്ത വെല്ലുവിളികളായിരുന്നു. പരസ്യവും വിശാലവും സമാധാനപൂര്‍ണ്ണവുമായ ഒരു പ്രബോധ്നസാഹചര്യം ഉണ്ടായിരുന്നില്ല എന്നു ചുരുക്കം. സ്വതന്ത്രരും ഉന്നതകുടുംബാംഗങ്ങളുമായിരുന്ന ജാഫര്‍ ബിന്‍ അബൂത്വാലിബ്‌, ഉസ്മാന്‍ ബിന്‍ അഫ്‌ഫാന്‍ തുടങ്ങിയവര്‍ക്കു വരെ ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ ആഫ്‌റിക്കയിലേക്ക്‌ പലായനം ചെയ്യേണ്ട അത്ര പ്രതികൂല സാഹചര്യമായിരുന്നുവല്ലോ അന്നത്തേത്‌.പിന്നെ കടന്നു വന്നത്‌ കടുത്ത ഉപരോധത്തിന്റെ വര്‍ഷങ്ങളായിരുന്നു. പ്രവാചകനും കുടുംബവും ശിഅബു അബീത്വാലിബ്‌ എന്ന മലച്ചെരുവില്‍ തീര്‍ത്തും ഒറ്റപ്പെട്ടു. പിന്നെ ഫലപ്പെടാതെ പോയ ത്വായിഫ്‌ യാത്ര, മക്കയുടെ പുറത്തുള്ളവരുമായുള്ള നിരന്തര ചര്‍ചകള്‍ തുടങ്ങിയവയുമായി നബി നടന്നുപോയ വഴികള്‍. പ്രബോധനത്തിന്റെ കാര്യത്തില്‍ കാര്യമായി ശ്രധ്ധ കേന്ദ്രീകരിക്കുവാന്‍ കഴിയുന്നതായിരുന്നില്ല ആ പ്രക്ഷുബ്‌ധ ഘട്ടം എന്നു ചുരുക്കം.ഹിജ്‌റാനന്തരവും കാര്യങ്ങള്‍ ശാന്തമാവുന്നില്ല. മദീനയില്‍ ആയുധമില്ലാതെ നടക്കുവാന്‍ സ്വഹാബിമാര്‍ ഭയപ്പെട്ടു കഴിയുകയായിരുന്നു. നബിയുടെ വീട്ടിന്ന്‌ ആയുധധാരികളായ സ്വഹാബിമാര്‍ അന്ന്‌ കാവല്‍ നിന്നിരുന്നു. മക്കയില്‍ നിന്നും ഒരാക്രമണം ഏതു നിമിഷത്തിലുമുണ്ടവാം എന്ന ഭീതിയുടെ നിഴലിലായിരുന്നു അന്നും ഏറെക്കുറെ നബിയും അനുയായികളും.ഹിജ്‌റയുടെ രണ്ടാം വര്‍ഷം ബദര്‍ യുദ്‌ധം, മൂന്നാം വര്‍ഷം ഉഹ്‌ദ്‌ യുദ്‌ധം, നാലാം വര്‍ഷം ചെറിയ സംഘട്ടനങ്ങള്‍, അഞ്ചാം വര്‍ഷം കിടങ്ങ്‌ യുദ്‌ധം തുടങ്ങി പിന്നെ നിരന്തരമായ യുദ്‌ധങ്ങളുടെ കാലമായിരുന്നു. കാര്യക്ഷമമായി പ്രബോധത്തില്‍ ശ്രദ്‌ധ കേന്ദ്രീകരിക്കുവാന്‍ കഴിയാതെ പോയകാലങ്ങളായിരുന്നു.ഇത്തരം ഒരു സാഹചര്യത്തില്‍ നിന്നുകൊണ്ടാണ ഹുദയ്‌ബിയ്യാ കരാര്‍ വിലയിരുത്തിത്തുടങ്ങേണ്ടത്‌. കരാറിലെ വ്യവസ്‌ഥകള്‍ മുസ്‌ലിം പക്ഷത്തിന്ന്‌ ഏറെ പ്രതികൂലമായിരുന്നിട്ടു പോലും നബി കരാറില്‍ ഒപ്പുവെച്ചത്‌. കാരണം അതിലെ ഒന്നാം വ്യവസ്‌ഥ അടുത്ത പത്ത്‌ വര്‍ഷത്തേക്ക തമ്മില്‍ യുദ്‌ധമുണ്ടാവരുത്‌ എന്നതായിരുന്നു. അത്തരം ഒരു സമധാന അന്തരീക്ഷം നബിക്ക കൂടുതല്‍ കാര്യക്ഷമമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക്‌ അനിവാര്യമായിരുന്നു. സുരക്ഷാകാരണങ്ങളാല്‍ മുടങ്ങിയ കച്ചവടങ്ങള്‍ പുനരാരംഭിക്കുവാന്‍ മക്കക്കാര്‍ക്കും.ഈ സംഭവത്തിനു ശേഷം നബിയും അനുയായികളും പ്രബോധനപ്രവര്‍ത്തനങ്ങളില്‍ സജീവമായി. ലോകത്തിലെ ഭരണാധികാരികള്‍ക്ക നബി കത്തുകളയച്ചത്‌ ഇക്കാലത്താണ. അതിനെ തുടര്‍ന്ന്‌ അനുയായികളുടെ എണ്ണം ഉയരുകയും ചെയ്‌തു. 1500 പേരുമായി ഹിജ്‌റയുടെ ഏഴാം വര്‍ഷം ഉമ്രക്ക്‌ വന്ന നബി എട്ടാം വര്‍ഷം മക്കാവിജയത്തിന്ന്‌ വരുന്നത്‌ പതിനായിരം പേരുമായിട്ടും പത്താം വര്‍ഷത്തില്‍ വിടവാങ്ങല്‍ ഹജ്ജിന വരുന്നത്‌ ഒരു ലക്ഷത്തോളം പേരുമായിട്ടുമായിരുന്നു.ഈ ചരിത്ര യാഥാര്‍ത്യങ്ങള്‍ കാണിക്കുന്നത ഇസ്‌ലാമിക പ്രബോധനത്തിന്ന്‌ സമധനാന്തരീക്ഷം എത്ര പ്രധാനമാണെന്നും അത്‌ എത്രമേല്‍ വിജയപ്രദമാണ എന്നുമാണ.അതിനാല്‍ ലോകമൊട്ടുക്കും ഇസ്‌ലാമിക പ്രബോധനത്തിന്നുള്ള അന്തരീക്ഷത്തെയും അതു വഴി ഇസ്‌ലാമിന്ന്‌ ലോകത്തുണ്ടാക്കിയെടുക്കുവാന്‍ കഴിയുന്ന വ്യാപനത്തിന്നുള്ള സാധ്യതയെയുമാണ ഈ തീവ്രവാദത്തിന്ന് നാം മുസ്‌ലിംകള്‍ വിലയായി നല്‍കേണ്ടി വരുന്നത്‌. എന്നാല്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ കൊണ്ടാണെങ്കിലോ വാദിച്ചുണ്ടാക്കാവുന്നതല്ലാത്ത ഒരു ഗുണവും ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടില്ല താനും.

മനുഷ്യന്‍

മനുഷ്യന്‍ എന്നത്‌ യധാര്‍ഥത്തില്‍ ശരീരവും ആത്മാവും ചേര്‍ന്നതാണ്‌. അവയവങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും ആത്‌മാവും അവയുടെ വികാരങ്ങളും കൂടുമ്പോഴാണ്‌ മനുഷ്യന്‍ പൂര്‍ണ്ണനാവുന്നത്‌. ഇവ രണ്ടിന്നും ഇസലാം ഏറെ പരിഗണനയും പ്രത്യേകതയും കല്‍പ്പിക്കുന്നു.ഇവ രണ്ടിലും സംസ്‌കൃതിയുടെയും വിശുദ്‌ധിയുടെയും പ്രതിഫലനം ഉണ്ടാക്കുകയും ഇവ രണ്ടും സ്രഷ്‌ടാവിന്ന്‌ സമ്പൂര്‍ണ്ണമായും കീഴ്‌പ്പെടുകയുമാണ്‌ ഇസ്‌ലാമിന്റെ ലക്ഷ്യം. ഈ ദൗത്യമാണ്‌ ഇസ്‌ലാം പ്രവാചകരിലൂടെയും ഗ്രന്‌ഥങ്ങളിലൂടെയും പ്രപഞ്ചത്തില്‍ നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നതും.ശരീരത്തിന്നും ആത്‌മാവിന്നും അവയുടേതായ കേന്ദ്രങ്ങളുണ്ട്‌. ഭൗതികപ്രപഞ്ചത്തിന്റെ പ്രത്യേകതയാണ്‌ ഒരു കേന്ദ്രത്തെ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുക എന്നത്‌. ഒരു അച്ചുതണ്ടിനെ കേന്ദ്രീകരിക്കുന്ന ഭൂമിയെപ്പോലെ എല്ലാം ഒരു കേന്ദ്രത്തെ അടിസ്ഥാനമാക്കിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ശരീരത്തിന്റെ കേന്ദ്രം ഹ്ര്ദയമാണ്‌. അതിനെ കേന്ദ്രീകരിച്ചു കൊണ്ടാണ്‌ ശരീരത്തിലെ എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങളും നടക്കുന്നത്‌. ആത്‌മാവിന്റെ കേന്ദ്രം മനസ്‌സാണ്‌. മനസ്സാണ്‌ മനുഷ്യന്റെ വികാര വിചാരങ്ങളെ നിയന്ത്രിക്കുന്നത്‌. ഒരേ സമയം ഹൃദയത്തെയും മനസ്സിനെയും നിയന്ത്രിച്ചും സംസ്‌കരിച്ചും ജീവിക്കുവാന്‍ ഇസ്‌ലാം മനുഷ്യനെ ഉപദേശിക്കുന്നു. അവ രണ്ടിനെയും മാലിന്യങ്ങളില്‍ നിന്നും അനാരോഗ്യപ്രവണതകളില്‍ നിന്നും സംരക്ഷിച്ച്‌ നിറുത്തുവാനും അവ്ക്ക്‌ വേണ്ടത്ര ആരോഗ്യം ഉണ്ടക്കുവാനാവശ്യമായ കാര്യങ്ങളില്‍ ശ്രദ്‌ധ കേന്ദ്രീകരിക്കുവാനും ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നു.ഹൃദയത്തെ സംരക്ഷിക്കുവാന്‍ അനാരോഗ്യകരമായ കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുവാനും ശരീരത്തിന്‌ ആവശ്യമായ വിശ്രമവും വ്യായാമവും നല്‍കുവാനും മുസ്‌ലിം മതപരമായി തന്നെ കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്‌. ആത്‌മാവ്‌ എന്ന മനസ്സിനെ എല്ലാ അനാരോഗ്യങ്ങളില്‍ നിന്നും കാത്തുസൂക്ഷിക്കുവാനും കൂടുതല്‍ കരുത്തുനല്‍കുവാനും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ഇസ്‌ലാമിലെ എല്ലാ ആരാധനാകര്‍മങ്ങളും ആചാര അനുഷ്‌ടാനങ്ങളും മന്‍സ്സിനെ കേന്ദ്രീകരിക്കണമെന്നും അതില്ലാത്തവ സ്വീകരിക്കപ്പെടുകയില്ലെന്നതും ഇസ്‌ലാമിക പ്രമാണങ്ങള്‍ വ്യക്‌തമാക്കുന്നുണ്ട്‌.അതു കൊണ്ടാണ്‌ എല്ലാ ആരാധനാകര്‍മ്മങ്ങളുടെയും ആദ്യത്തെ നിര്‍ബ്ന്ധ ഘടകമായി ഇസ്‌ലാം നിയ്യത്തിനെ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. സാരോഗ്യമായ ഹൃദയവുമായി അലലാഹുവിങ്കല്‍ എത്തുന്നവനല്ലാതെ സമ്പത്തോ സന്താനങ്ങളോ കൊണ്ട്‌ യാതൊരു ഫലവും ഉണ്ടാവില്ല എന്ന്‌ ഖുര്‍ആന്‍ തീര്‍ത്തുപറഞ്ഞിരിക്കുന്നു.മനസ്സിന്റെ ബലമാണ്‌ മനുഷ്യനെ മതപരമായ നിര്‍ദ്ദേശ്ങ്ങള്‍ കൃത്യമായും പാലിക്കുവാനും വേണ്ടിവന്നാല്‍ അതിനു മുന്‍പിലുള്ള ഏതു പ്രതിസന്ധികളെയും മറികടക്കുവാനും ശക്‌തനും പ്രാപ്‌തനുമാക്കുന്നത്‌.നബിതിരുമേനിയുടെ കാലത്ത്‌ നടന്ന യുദ്‌ധങ്ങളും വെല്ലുവിളികളും ഇതിന്റെ വ്യക്‌തമായ ഉദാഹരനങ്ങളാണ്‌. വിജയത്തീന്നു വേണ്ട ഭൗതികകാര്യങ്ങളൊന്നുമില്ലാതെയായിരുന്നുവ്ല്ലോ അവര്‍ അധിക യുദ്‌ധങ്ങള്‍ക്കും പോയിരുന്നത്‌. അവരോ ഒന്നുകൊണ്ടും നിര്‍ബന്ധിക്കപ്പെട്ടിട്ടുമില്ലായിരുന്നു. ജീവിതത്തിനു മുമ്പില്‍ നബിയും സ്വഹാബിമാരും വളരെ പ്രയാസകരമായ ജീവിതസാഹചര്യങ്ങളെയാണ്‌ നേരിടേണ്ടി വന്നത്‌. പട്ടിണിയും പരിവട്ടവുമായിട്ടായിരുന്നു ദിനങ്ങളോരോന്നും അവര്‍ തള്ളിനീക്കിയിരുന്നത്‌. ഉണ്ടായിരുന്ന സൗകര്യങ്ങളും സുഖങ്ങളും അവരില്‍ പലരും മനസ്സിനുള്ളില്‍ സ്വീകരിച്ച ആദര്‍ശത്തിന്‌ വേണ്ടി ഉപേക്ഷിക്കുകയും ചെയ്‌തു.കച്ചവടങ്ങളിലും കാലിവളര്‍ത്തലിലുമെല്ലാം അധിഷ്‌ടിതമായ സാമ്പത്തിക താല്‍പര്യമുള്ള ഒരു ജീവിത ശൈലി തന്നെയായിരുന്നു അവരുടേത്‌. എന്നിട്ടും അവര്‍ അതെല്ലാം ഉപേക്ഷിക്കുകയോ അതിനൊന്നും വില നല്‍കാത്ത ഒരു അവസ്‌ഥയിലേക്ക്‌ എത്തുകയോ ചെയ്‌തത്‌ അവരുടെ മനസ്സിന്റെ ബലമല്ലാതെ മറ്റൊന്നും കൊണ്ടയിരുന്നില്ല.മനസ്സിന്‌ ആരോഗ്യവും ബലവും നല്‍കുവാന്‍ ഇസ്‌ലാം പല മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കുന്നുണ്ട്‌. വിശ്വാസവും പ്രാര്‍ത്ഥനയും അവയില്‍ പെടുന്നു. അര്‍ത്ഥം ഓര്‍ത്തു കൊണ്ടുള്ള ഖുര്‍ആന്‍ പാരായണം ചെയ്യുക, വയര്‍ നിറക്കുന്നത്‌ കുറക്കുക, ഏകാന്തതയില്‍ ആരാധനാ നിമഗ്‌നനാവുക, നല്ല സഹവാസങ്ങള്‍ സ്‌ഥാപിക്കുക തുടങ്ങിയവ മനസ്സിന്‌ ആരോഗ്യമുണ്ടക്കുന്ന കാര്യങ്ങളാണെന്ന്‌ മഹാന്മാര്‍ പറഞ്ഞിട്ടുണ്ട്‌